വിഴിഞ്ഞം: സഹോദരനോടുള്ള വൈരാഗ്യം തീർക്കാൻ അനുജന്റെ കടുംകൈ പ്രയോഗം.
അമ്മയെ സഹോദരൻ കൊലപ്പെടുത്തിയതായ വ്യാജ സന്ദേശം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു.
തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി സിം കാർഡ് ഊരി ഷർട്ടിന്റെ മടക്കിൽ ഒളിപ്പിച്ച് മുങ്ങി.
ഉന്നതങ്ങളിൽ നിന്ന് കിട്ടിയ കൊലപാതക സന്ദേശത്തിന്റെ ഉറവിടം തേടി വിഴിഞ്ഞം പോലീസ് നെട്ടോട്ടമോടി.
മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ സന്ദേശമയച്ചയാളെ കണ്ടെത്തി നടത്തിയ അന്വേഷണത്തിൽ കൊലപാതക നാടകത്തിന് തിരശീല വീണതോടെയാണ് പോലീസിന് ആശ്വാസമായത്.
വിഴിഞ്ഞം ചൊവ്വര പനനിന്ന വടക്കതിൽ വീട്ടിൽ അജികുമാർ (ജോസ് -51) ആണ് സഹോദരന് പാര പണിയാൻ വ്യാജ സന്ദേശമയച്ചത്.
മദ്യപാനത്തിന്റെ പേരിൽ സഹോദരനുമായി പിണങ്ങിയ അജികുമാർ ഇന്നലെ രാവിലെയാണ് അമ്മ ബേബിയെ കൊലപ്പെടുത്തിയെന്ന് വിവരം പോലീസ് കൺട്രോൾ റൂം നമ്പറായ 112ൽ അറിയിച്ചത്.
ചൊവ്വര ക്ഷേത്രത്തിന് സമീപമാണ് സംഭവമെന്നും വിവരം നൽകി.
തുടർന്ന് മൊബൈൽ ഫോണും സ്വിച്ച് ഓഫായതോടെ ദുരൂഹതയും വർധിച്ചു.
ഒന്നര മാസത്തിനുള്ളിൽ രണ്ട് കൊലപാതകം നടന്ന സ്റ്റേഷൻ പരിധിക്കുള്ളിൽ മൂന്നാമതും കൊലപാതകമെന്ന് കേട്ടതോടെ വിഴിഞ്ഞം പോലീസും ഞെട്ടി.
എസ്ഐ അജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചൊവ്വര ഭാഗത്ത് രാവിലെ മുതൽ പരിശോധന നടത്തി.
മൊബൈൽ പ്രവർത്തനരഹിതമായതോടെ അന്വേഷണവും വഴിമുട്ടി. തുടർന്ന് കൺട്രോൾ റൂമിലേക്ക് വിളിച്ചഫോൺ നമ്പർ പരിശോധിച്ചതിൽ നിന്ന് സിം കാർഡ് ബേബിയുടെ പേരിലാണെന്ന് പോലീസിന് മനസിലായി.
നാട്ടുകാരിൽ ചിലരുടെയും ജനപ്രതിനിധിയുടെയും സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബേബിയുടെ വീട് കണ്ട് പിടിച്ചു.
അന്വേഷണവുമായി പോലീസ് എത്തുമ്പോഴാണ് തന്നെക്കുറിച്ച് മകന്റെ വ്യാജസന്ദേശമറിയിക്കൽ മാതാവ് അറിയുന്നത്.
തുടർന്ന് പോലീസ് അജികുമാറിനെ തപ്പിയിറങ്ങി. തെരച്ചിലിനൊടുവിൽ വീടിന് സമീപത്തു നിന്ന് തന്നെ ഇയാളെ പിടികൂടി.
പോലീസിനെ വ്യാജസന്ദേശമയച്ച് പറ്റിച്ചുവെന്ന കേരള പോലീസ് ആക്ട് 117 ഡി പ്രകാരം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ അജികുമാറിനെ വിട്ടയച്ചു.