യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലേയ്ക്ക് ഒന്നു നോക്കൂ! ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ വരുന്ന വിപത്തുകളെക്കുറിച്ച് സൂചനകളും കാമ്പയിനുകളുമായി സോഷ്യല്‍മീഡിയ

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ആക്രമണങ്ങളും തിരിച്ചടികളും തുടരെത്തുടരെ നടന്നു കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ല. എന്നാല്‍ സോഷ്യല്‍മീഡിയയിലും മറ്റും ഒരുകൂട്ടര്‍ വാദിക്കുന്നത് തോല്‍വി സമ്മതിക്കാതെ, വിട്ടുകൊടുക്കാതെ യുദ്ധത്തിന് സന്നദ്ധത അറിയിച്ച് പാക്കിസ്ഥാനെ നേരിടുക എന്നാണ്.

യുദ്ധം എന്ന് കേട്ടുകേള്‍വി മാത്രമുള്ള യുവജനങ്ങളും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ഒട്ടും തന്നെ ധാരണയില്ലാത്തവരുമാണ് സോഷ്യല്‍മീഡിയ അടക്കി ഭരിക്കുന്നതെന്നതുകൊണ്ട് തന്നെ, ഒരു യുദ്ധം വരുത്തിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ല എന്നതാണ് സത്യം.

ഈ സാഹചര്യത്തില്‍ യുദ്ധം ഒരു രാജ്യത്ത് സൃഷ്ടിച്ചേക്കാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയയിലെ തന്നെ മറ്റൊരു കൂട്ടര്‍. യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ സിറിയ, ഇറാഖ്, ലിബിയ യെമന്‍ എന്നിവിടങ്ങളിലേക്ക് നോക്കണം എന്നാണ് ട്വിറ്ററില്‍ ഉയരുന്ന അഭിപ്രായം.

യുദ്ധം എളുപ്പമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ സിറിയ, ലിബിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലേക്ക് നോക്കണം. എങ്ങനെയാണ് ആണവയുദ്ധം എന്ന് മനസിലാക്കണമെങ്കില്‍ ഹിരോഷിമയും നാഗസാക്കിയും ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മതി. ഒപ്പം ഇന്ന് അണ്വായുധങ്ങള്‍ കുറേക്കൂടി ശക്തമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ മാനവരാശിയെ തന്നെ ഇല്ലാതാക്കും.’ എന്നാണ് ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്.

ഇത് കേവലം രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല മറിച്ച് ലോകത്തെ തന്നെ ബാധിക്കുമെന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാലുള്ള പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ഒരു പഠന റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

‘ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവ പോരാട്ടമുണ്ടായാല്‍ അത് ആഗോളതലത്തില്‍ തന്നെ ബാധിക്കും. ലോകമെമ്പാടുമുളള അന്തരീക്ഷ ഊഷ്മാവ് കുത്തനെ ഇടിയും. ക്ഷാമവും മറ്റ് അസ്വസ്ഥതകളുമുണ്ടാവും.’ എന്നാണ് മറ്റൊരാള്‍ ഓര്‍മ്മപ്പെടുത്തുന്നത്.

Related posts