നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒരു കോടി രൂപയുടെ രണ്ടര കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ മൂന്നു മാസത്തിലേറെയായി ഒളിവിലായിരുന്ന യുവതി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. വിമാനത്താവളത്തിലെ സ്ത്രീകളുടെ ശുചിമുറിയിൽനിന്നും സ്വർണം പിടികൂടിയതിനെതുടർന്നു ദുബായിയിൽ ഒളിവിലായിരുന്ന ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മി ജയന്തി(27)യെയാണ് ഇന്നലെ വൈകുന്നേരം കൊച്ചിയിലേക്കു മടങ്ങി വരുന്പോൾ പിടികൂടിയത്.
മൂന്നു മാസം മുന്പാണു ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിമാനത്താവളത്തിൽ കസ്റ്റംസ് പരിശാധന ശക്തമാണെന്നു മനസിലാക്കിയ യുവതി സ്വർണം ശുചിമുറിയിൽ ഉപേക്ഷിച്ച് ആലപ്പുഴയിലേക്കു പോകുകയായിരുന്നു. വിമാനത്താവളത്തിലെ ചില താത്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തി സ്വർണം പുറത്തെത്തിക്കാമെന്ന പ്രതീക്ഷയും യുവതിക്കുണ്ടായിരുന്നു. എന്നാൽ, ഇതിന് മുന്പേ സ്വർണം കസ്റ്റംസ് കണ്ടെടുത്തു.
വിമാനത്താവളത്തിലെ സിസിടിവി കാമറകളിൽനിന്നാണ് അന്വേഷണ സംഘം ശ്രീലക്ഷ്മിയുടെ പങ്ക് തിരിച്ചറിഞ്ഞത്. കൊച്ചിയിൽനിന്നുള്ള മടക്കയാത്രക്കുള്ള ടിക്കറ്റും എടുത്തശേഷമാണു ശ്രീലക്ഷ്മി കൊച്ചിയിലേക്കെത്തുന്നത്. എന്നാൽ, സ്വർണം പിടികൂടിയതോടെ ഇവർ കൊച്ചിയിൽനിന്ന് യാത്ര നടത്താതെ തിരുവനന്തപുരത്തുനിന്നും മടക്കയാത്ര നടത്തിയതായി അന്വേഷണസംഘത്തിന് ബോധ്യമായി.
ഇതേതുടർന്ന് ഇവരെ കസ്റ്റംസ് നിരീക്ഷിച്ചു വരുന്നതിനിടെയാണു പിടിയിലായത്. സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണു ശ്രീലക്ഷ്മിയെന്നാണു സൂചന. ദുബായിലെ ഒരു സ്വകാര്യ കന്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. വർഷത്തിൽ നിരവധിതവണ നാട്ടിൽവന്നു പോകുന്നതായി കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽനിന്നാണു സ്വർണകടത്തുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. കടത്തുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തുവരികയാണ്.