ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് അടച്ചിട്ട ലണ്ടനിലെ ഹീത്രു വിമാനത്താവളം തുറന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചശേഷമുള്ള ആദ്യവിമാനം ലാന്‍ഡ് ചെയ്തു. ലണ്ടനില്‍ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടര്ന്നാണു വിമാനത്താവളം അടച്ചിട്ടത്.
ഹീത്രുവിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 1351 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഒരു ദിവസം നിലച്ചതു മൂലം 2.91 ലക്ഷം യാത്രക്കാർ വിഷമവൃത്തത്തിലായി.
ഹീത്രുവിലേക്കു വൈദ്യുതി എത്തുന്ന സബ്സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിയാണു തീപിടിത്തമുണ്ടായത്. വൈദ്യുതി നിലച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു.