ഈരാറ്റുപേട്ട: ഇല്ലിക്കൽക്കല്ലിലെത്തിയ 15 വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. പെരുന്തേനീച്ചയുടെ കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.
ജെറിൻ ഏബ്രഹാം വിഴിക്കത്തോട്, എയ്ഞ്ചൽ കുറുപ്പന്തറ, അഖിലൻ കാക്കനാട്, അമൽ സോണി കുറുപ്പന്തറ, നന്ദു കാഞ്ഞിരപ്പള്ളി, സന്യാ ഏലംകുളം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമൽ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ഷിഹാബ് ചേനപ്പാടി, ജെറിന ജോയൽ കോട്ടയം, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേർത്തല, ഐസക് കോട്ടയം എന്നിവർക്കാണ് കുത്തേറ്റത്.
തലനാട് ചോനമല വഴിയിലൂടെയാണ് ഇവർ ഇല്ലിക്കൽക്കല്ലിലേക്ക് എത്തിയത്.
മുകളിലേക്കു കയറുന്നതിനിടെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. സഞ്ചാരികളിൽ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ആക്രമിക്കാൻ കാരണമായി കുത്തേറ്റവർ പറയുന്നത്.
കുത്തേറ്റവരിൽ ചിലർക്ക് ബോധക്ഷയമുണ്ടാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഉടൻതന്നെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയും സന്നദ്ധപ്രവർത്തകരും ചേർന്നാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.