
പയ്യന്നൂർ: രാത്രിൽ ബന്ധുവീട്ടിലെത്തിയ അയൽ ജില്ലക്കാരനായ പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി.
കാസർഗോഡ് ജില്ലയിലെ പോലീസുകാരനാണ് പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നും പണി കിട്ടിയത്. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം.
കണ്ടക്ടറായി ജോലി ചെയ്യുന്നയാളുടെ വീട്ടിലാണ് പോലീസുകാരൻ ‘സൗഹൃദ ‘സന്ദർശനത്തിനെത്തിയത്. കണ്ടക്ടറുടെ ഭാര്യയും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.
ഇതിനിടയിലെത്തിയ കണ്ടക്ടർ പോലീസുകാരനെ ചോദ്യം ചെയ്തു. തുടർന്ന് നടന്നത് കാക്കിയും കാക്കിയും തമ്മിലുള്ള ഏറ്റുമുട്ടൽ.
ബഹളം കേട്ട് പരിസരവാസികളും എത്തി. ഒടുവിൽ വിവരം പയ്യന്നൂർ പോലീസിലുമെത്തി.
പ്രതി പോലീസുകാരനായതിനാൽ വളരെ വേഗത്തിൽ തെളിവെടുപ്പും അന്വേഷണവും നടന്നു. തങ്ങൾ ബന്ധുക്കളാണെന്ന് പോലീസുകാരനും കണ്ടക്ടറുടെ ഭാര്യയും ഒരേ സ്വരത്തിൽ മൊഴി കൊടുത്തു.
സമയം രാത്രി 8.45 ആയിട്ടുള്ളുവെന്നതിനാലും കണ്ടക്ടറുടെ ഭാര്യയെ കൂടാതെ അമ്മയും വീട്ടിലുണ്ടായിരുന്നു എന്നതിനാലും കണ്ടക്ടറുടെ വാദത്തിൽ കഴമ്പില്ല എന്ന നിഗമനത്തിലാണ് പോലീസെത്തിയത്.
ആരുടേയും രേഖാമൂലമുള്ള പരാതിയില്ലാത്തതിനാൽ മറ്റു നടപടികളെടുക്കാനാവത്ത അവസ്ഥയിലായിരുന്നു പോലീസ്. ഒടുവിൽ ഇരുകൂട്ടരേയും പറഞ്ഞു വിട്ട് പോലീസ് തലയൂരി.
കൈക്കരുത്തിന്റെ കാര്യത്തിൽ പോലീസിനേക്കാൾ ഏറെ മുന്നിലാണ് കണ്ടക്ടറെന്നാണ് പരിസരവാസികൾ പറഞ്ഞത്.
ഏതായാലും പോലീസുകാരന്റെ ഈ രാത്രി സന്ദർശനവും തുടർന്നു നടന്ന ‘സൽക്കാരവും’ പോലീസുകാർക്കിടയിൽ സജീവ ചർച്ചയായിട്ടുണ്ട്.