ഉത്തരാഖണ്ഡിൽ ഇന്നലെ സമാപിച്ച 38-മത് ദേശീയ ഗെയിംസിൽ കേരളം മെഡൽ പട്ടികയിൽ താഴേക്കു പതിച്ചതിന്റെ ‘അടിപിടി’ തുടങ്ങി. ദേശീയ ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട അവസ്ഥയിലാണ് കേരള കായിക രംഗമെന്നു കുറ്റപ്പെടുത്തിയ സംസ്ഥാന ഒളിന്പിക്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, സ്പോർട്സ് മന്ത്രിയെ വിമർശിച്ചു.
2025 ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ കേരളം 14-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ കാരണം സംസ്ഥാന കായിക മന്ത്രിയും തെറ്റായ കായിക നയവുമാണെന്നാണ് സുനിൽ കുമാർ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ കായിക വളർച്ചയ്ക്ക് സർക്കാരും സ്പോർട്സ് കൗണ്‍സിലും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ദേശീയ ഗെയിംസിനായി താരങ്ങളെ പാകപ്പെടുത്തിയെടുക്കാൻ പരിശീലന ക്യാന്പുകൾ ക്രമീകരിക്കുന്നതിലും ഫണ്ട് അനുവദിക്കുന്നതിലും കാലതാമസം ഉണ്ടായി. ശരിയായ പരിശീലനം കിട്ടാതെയാണ് താരങ്ങൾ ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ പോയത്. ഇതിനു സ്പോർട്സ് കൗണ്‍സിൽ കുറ്റക്കാരണ്- അദ്ദേഹം പറഞ്ഞു.
13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമായി 54 മെഡൽ മാത്രമാണ് ഇത്തവണ കേരളത്തിന് നേടാനായത്. കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ 36 സ്വർണവും 23 വെള്ളിയും 28 വെങ്കലവും അടക്കം 87 മെഡലുകൾ ഉണ്ടായിരുന്നു.
അതായത് 33 മേഡലുകളുടെ കുറവ്. കളരിപ്പയറ്റ് മത്സര ഇനത്തിൽ നിന്ന് ഒഴിവാക്കിയത് പരാജയത്തെ ന്യായീകരിക്കാൻ ഒരു കാരണമായി പറയാമെങ്കിലും 19 സ്വർണം അടക്കം ഈയിനത്തിൽനിന്നു കിട്ടിയ 22 മെഡൽ കുറച്ചുള്ള മെഡൽ നഷ്ടത്തിന് എന്ത് ന്യായം സർക്കാരും സ്പോർട്സ് കൗണ്‍സിലും നിരത്തും.
പ്രധാന താരങ്ങൾ ഇല്ല
മെഡൽ ഉറപ്പായ പ്രധാന താരങ്ങളുടെ അഭാവം മെഡൽ നേട്ടത്തെ ബാധിച്ചു എന്നതു സത്യമാണ്. മുഹമ്മദ് അനസ്, മുഹമ്മദ് അനീസ്, എൽദോസ് പോൾ, അബ്ദുള്ള അബുബക്കർ, നയന ജയിംസ്, വി.കെ. ശാലിനി തുടങ്ങി വൻപേരുകൾ ഇല്ലാതെയാണ് കേരള അത് ലറ്റിക്സ് ടീം ഡെറാഡൂണിൽ എത്തിയത്.
ഉണ്ടായിരുന്നവരാകട്ടേ കൂടുതലും ജൂണിയർ താരങ്ങൾ. അവരാൽ കഴിയുന്നത് അവർ ചെയ്തെങ്കിലും സീനിയർ താരങ്ങളിൽനിന്ന് പ്രതീക്ഷിച്ച റിസൾട്ട് ഉണ്ടായില്ല.
ഓഫ് സീസണ് ആയതിനാലാണ് മുൻനിര താരങ്ങൾ വിട്ടുനിന്നത് എന്നാണ് അറിവ്. സീസണ് തുടങ്ങാനിരിക്കേ പരിക്കിന്റെ പിടിയിൽപ്പെട്ടാൽ അവർക്ക് വരുന്ന ഫെഡറേഷൻ ചാന്പ്യൻഷിപ്പ് നഷ്ടമായേക്കാം. അങ്ങനെ സംഭവിച്ചാൽ ഏഷ്യൻ ഗെയിംസ് സാധ്യതകളെ വരെ ബാധിച്ചേക്കാമെന്ന ഭയമാകാം മുൻനിരക്കാരെ പിന്തിരിപ്പിച്ചത്.
അതേസമയം, മെഡൽ നേടിയവരിൽ ഏറെയും ജൂണിയർ ദേശീയ ചാന്പ്യൻഷിപ്പുകളിലെ മെഡൽ നേട്ടക്കാരാണ് എന്നതും ശ്രദ്ധയേം. ഒരു തലമുറ മാറ്റത്തിന്റെ പ്രതീക്ഷ കേരളത്തിനുണ്ടെന്നു പറയാം.
മികവുറ്റ താരങ്ങൾ സർവീസസിലേക്കു ചേക്കേറുന്നതു പതിവാണ്. മികച്ച ജോലി ഉറപ്പുള്ളതിനാലാണ് ഈ ചേക്കേറൽ. കേരളത്തിൽ തുടർന്നാൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണെന്നതാകാം താരങ്ങൾ കേരളം വിടാൻ കാരണം.
ജോലി നൽക്കേണ്ടത് സർക്കാരായതിയാൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാകില്ല. കേരളത്തിന്റെ കായിക വളർച്ചയ്ക്ക് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിവയ്ക്കുന്നത് ഇവിടെയാണ്.
“ഇന്ത്യ ഒളിന്പിക്സിനു തയാർ”
2036 ഒളിന്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാറാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 38-ാമതു ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദേവ് ഭൂമി’ ‘ഖേൽ ഭൂമി’ ആക്കാൻ വഴിയൊരുക്കിയ കായിക താരങ്ങളെ അഭിനന്ദിക്കുന്നു. ഓരോ ദേശീയ ഗെയിംസ് കഴിയുന്പോഴും കായികരംഗത്ത് ഇന്ത്യക്കു ശോഭനഭാവിയുണ്ടെന്ന് അടിവരയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി മേഘാലയയിൽ
39-മത് ഗെയിംസ് മേഘാലയയിൽ നടക്കുന്നതിന്റെ പ്രഖ്യാപനം ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ നിർവഹിച്ചു.
- ഡെറാഡൂണിൽനിന്ന് അനിൽ തോമസ്