ചെന്നൈ: കേരളത്തിൽ ഓണറേറിയം വർധനയ്ക്കായി ആശാ വർക്കർമാർ ഒന്നരമാസത്തോളമായി സമരം ചെയ്യുന്നതിനിടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ആശാ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി. 10,000 രൂപയിൽനിന്നു 18,000 രൂപയായിട്ടാണ് ഓണറേറിയം ഉയർത്തിയത്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെ മുഖ്യമന്ത്രി എൻ. രംഗസ്വാമി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.
എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയിലെ 300 ആശാ പ്രവർത്തകർക്കും വർധനയുടെ നേട്ടം ലഭിക്കും. പുതുച്ചേരിയിൽ നിലവിൽ നൽകിവരുന്ന 10,000 രൂപയിൽ സംസ്ഥാന സർക്കാർ 7,000 രൂപയും കേന്ദ്രം 3,000 രൂപയുമാണ് നൽകുന്നത്. ഇത് 18,000 ആകുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യത പ്രതിവർഷം സംസ്ഥാന സർക്കാരിന് ഉണ്ടാകും.
ഓണറേറിയം വർധിപ്പിച്ചതെത്തുടർന്നു മുഖ്യമന്ത്രിയെ ആശമാർ ഔദ്യോഗിക വസതിയിൽ നേരിട്ടത്തി നന്ദി അറിയിച്ചു. മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായിനിന്ന് പൂക്കൾ വിതറിയും പുഷ്പഹാരം അണിയിച്ചും ആശമാർ സന്തോഷം പ്രകടിപ്പിച്ചു. എൻആർ കോൺഗ്രസ്-ബിജെപി സഖ്യമാണു പുതുച്ചേരി ഭരിക്കുന്നത്. കേരളത്തിൽ നിലവിൽ 7,000 രൂപയാണ് ആശമാരുടെ പ്രഖ്യാപിത ഓണറേറിയം.