സോൾ: ദക്ഷിണകൊറിയയുടെ തെക്കൻ പ്രദേശങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. 250 ലധികം കെട്ടിടങ്ങൾ ഇതിനകം കത്തിനശിച്ചു. പ്രദേശത്തെ വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്കിരയായതിൽപ്പെടുന്നു.
1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തി. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും വലിയ നാശം ഇവിടെ സംഭവിച്ചിട്ടുണ്ടെന്നു കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.