കൊച്ചി: ലൈഫ്മിഷന് കേസില്‍ ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ടു കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരാകുന്നതില്‍ അവ്യക്തത. വിനോദിനി ബാലകൃഷ്ണന് ഇന്ന് ഹാജരാകുമോ എന്നതില്‍ കസ്റ്റംസിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കു കോഴയായി സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുല്‍ ജനറലിനു നല്കിയ വിലകൂടിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്കു നല്കിയ വിലകൂടിയ ഐ ഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കൈവശം എത്തി എന്നതിനെക്കുറിച്ചാണു കസ്റ്റംസിന് അറിയേണ്ടത്.
ഒരുലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരം രൂപ വിലവരുന്ന ഐഫോണാണിത്. ലൈഫ് മിഷന് പദ്ധതിക്ക് കോഴ നല്കാന് ആറ് ഐഫോണുകളാണു സന്തോഷ് ഈപ്പന് വാങ്ങിയത്.
ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ ഐ ഫോണുകള്‍ കൈപ്പറ്റിയ അഞ്ചു പേരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ആറാമത്തെ ഐ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനിയിലെത്തിയത്.
ഈ സിംകാര്‍ഡില്‍നിന്ന് യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിംഗിനു കരാര്‍ ലഭിച്ച വിവാദ കമ്പനി യുണിഫെക്സിന്റെ ഉടമയെ നിരന്തരം വിളിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ വിനോദിനി ഒഴിവാക്കിയിരുന്നു.
കസ്റ്റംസ് ചോദ്യം ചെയ്താല്‍ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാന്‍ ഇഡിയുടെ കൊച്ചി, ബംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ്. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണു മകൻ ബിനീഷ് കോടിയേരി ഉപയോഗിച്ചത്.
ബംഗളൂരു മയക്കുമരുന്നു കേസില്‍ ബിനീഷ് ഇപ്പോള്‍ കര്‍ണാടകയില്‍ ജയിലിലാണ്. ഇതിനും സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന വിലയിരുത്തല്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടല്‍. ഇഡിയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
വിനോദിനിയുടെ പേരിലുള്ള സിമ്മിലെ ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്.
ഫോണ്‍ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു ശേഷമാകും കസ്റ്റംസ് വീണ്ടും സ്വപ്നയിലേക്കും തുടര്‍ ചോദ്യങ്ങളിലേക്കും പോവുക. ഈ ഫോണ്‍ ബിനീഷിനു കിട്ടിയതാണെന്നും അതു വിനോദിനിക്കു കൈമാറിക്കിട്ടിയെന്നുമാണു നിഗമനം.